ന്യൂഡൽഹി: ഗൾഫ് സഹകരണ കൗണ്‍സിലുമായി (ജിസിസി) സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യ ധാരണയിലെത്തി. ഇതിന്റെ ഭാഗമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള (എഫ്ടിഎ) നിബന്ധനകളിൽ ഒപ്പുവച്ചു. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജിസിസി രാജ്യങ്ങളുമായി ധാരണയിലെത്തിയത്.
ബഹറിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളുൾപ്പെടുന്ന ജിസിസിയുമായി എഫ്ടിഎ ഒപ്പിടുന്നതിനുള്ള ചർച്ചകൾ ഇന്ത്യ 2004 മുതൽ ആരംഭിച്ചതാണ്.
2006ലും 2008ലും രണ്ടു റൗണ്ട് ചർച്ചകൾ നടന്നതാണെങ്കിലും 2011ൽ എല്ലാ രാജ്യങ്ങളുമായും സാന്പത്തിക സഖ്യങ്ങളുമായും വ്യാപാര ചർച്ചകൾ മരവിപ്പിക്കാനായി ജിസിസി തീരുമാനമെടുത്തതിലൂടെ എഫ്ടിഎയും സ്തംഭിച്ചു.
എന്നാൽ, 2022ൽ ജിസിസി ജനറൽ സെക്രട്ടറി ഇന്ത്യ സന്ദർശിച്ചതിനുശേഷമാണ് വീണ്ടും ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾക്ക് ജീവൻ വച്ചത്. ജിസിസിയുമായി എഫ്ടിഎ ഒപ്പിടുന്നത് ജിസിസി രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഭക്ഷ്യസുരക്ഷയെയും ഊർജസുരക്ഷയെയും പ്രോത്സാഹിപ്പിക്കുമെന്നും പീയൂഷ് ഗോയൽ പറഞ്ഞു.